Popular Posts

crude oil russia

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്;മേയ് മാസത്തില്‍ ഇറക്കുമതിയില്‍ 21% വര്‍ധനവ് |

ന്യൂഡല്‍ഹി: റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്. മേയ് മാസത്തില്‍ ഇറക്കുമതിയില്‍ 21% വര്‍ധനവ് ഉണ്ടായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ (CREA)പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരമാണ് മേയ് മാസത്തില്‍ റഷ്യന്‍ ഫോസില്‍ ഇന്ധനങ്ങള്‍ ഏറ്റവും കൂടുതല്‍ വാങ്ങിയ ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമായി ഇന്ത്യ മാറിയെന്ന് വ്യക്തമാക്കുന്നത്. ഇന്ത്യന്‍ റിഫൈനറികള്‍ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വാങ്ങല്‍ വര്‍ധിപ്പിച്ചതോടെ, ഏകദേശം 5.8 ബില്യണ്‍ യൂറോ (6.7 ബില്യണ്‍ ഡോളര്‍) മൂല്യമുള്ള റഷ്യന്‍ ഹൈഡ്രോകാര്‍ബണുകളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.

മേയ് മാസത്തില്‍ റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 83 ശതമാനവും ക്രൂഡ് ഓയില്‍ ആയിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ മൂല്യം 4.8 ബില്യണ്‍ യൂറോയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും കല്‍ക്കരിയുടെയും ഇറക്കുമതി യഥാക്രമം 550 ദശലക്ഷം യൂറോ, 429 ദശലക്ഷം യൂറോ എന്നിങ്ങനെയാണ്. CREA-യുടെ കണക്കനുസരിച്ച്, റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയിലുണ്ടായ 21% വര്‍ധനവിന്റെ ഫലമായി മേയ് മാസത്തില്‍ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഇറക്കുമതി അളവ് മുന്‍ മാസത്തെ അപേക്ഷിച്ച് 8% വര്‍ധിച്ചു. ഇന്ത്യയിലെ ചില പ്രധാന റിഫൈനിങ് കേന്ദ്രങ്ങളില്‍ റഷ്യന്‍ ക്രൂഡ് ഓയിലിന്റെ വരവില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഗുജറാത്തിലെ വാഡിനാര്‍ റിഫൈനറിയില്‍ എത്തിയ എണ്ണയുടെ അളവ് ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് 36% വര്‍ധിച്ചപ്പോള്‍, ജാംനഗര്‍ റിഫൈനിങ് കോംപ്ലക്‌സിലേക്കുള്ള വരവ് 14% വര്‍ധിച്ചതായി CREA വ്യക്തമാക്കി. ഈ വര്‍ഷം ആദ്യം ഇറക്കുമതി പുനരാരംഭിച്ചതിന് ശേഷം പൊതുമേഖലാ റിഫൈനറികളും റഷ്യന്‍ എണ്ണ വാങ്ങുന്നത് വിപുലീകരിച്ചു. 2025 നവംബര്‍ അവസാനത്തോടെ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി നിര്‍ത്തിവെച്ചിരുന്ന ന്യൂ മംഗലാപുരം, വിശാഖപട്ടണം റിഫൈനറികള്‍ മാര്‍ച്ച് മാസത്തില്‍ വാങ്ങല്‍ പുനരാരംഭിച്ചതിന് ശേഷവും അത് തുടരുകയാണ്. മേയ് മാസത്തില്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ വരവ് ന്യൂ മംഗലാപുരത്ത് മുന്‍ മാസത്തെ അപേക്ഷിച്ച് 13 ശതമാനവും, വിശാഖപട്ടണത്ത് 42 ശതമാനവും വര്‍ധിച്ചു.

ഒഡീഷയിലെ പാരദ്വീപ് റിഫൈനറിയും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന അളവിലുള്ള റഷ്യന്‍ ക്രൂഡ് ഓയില്‍ മേയ് മാസത്തില്‍ ഇറക്കുകയുണ്ടായി. മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും ഉപരോധങ്ങളുമായി ബന്ധപ്പെട്ട സമ്മര്‍ദങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും, വിലക്കിഴിവിലുള്ള റഷ്യന്‍ എണ്ണ ബാരലുകള്‍ ഇന്ത്യന്‍ റിഫൈനറികള്‍ക്ക് ഇപ്പോഴും ആകര്‍ഷകമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്.

യുക്രൈന്‍ അധിനിവേശത്തെത്തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളും വ്യാപാര നിയന്ത്രണങ്ങളും ആഗോള ഊര്‍ജ്ജ പ്രവാഹത്തെ മാറ്റിമറിച്ചപ്പോള്‍, റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവായി ഇന്ത്യ ഉയര്‍ന്നുവന്നു. വിലക്കിഴിവില്‍ ലഭിക്കുന്ന റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഇന്ത്യന്‍ റിഫൈനറികള്‍ നിരന്തരം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് ഉയര്‍ന്ന ഊര്‍ജ ചെലവുകള്‍ നികത്താനും റിഫൈനിങ് ലാഭം മെച്ചപ്പെടുത്താനും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കാനും ഇന്ത്യയെ സഹായിച്ചു.

പടിഞ്ഞാറന്‍ ഏഷ്യ, ആഫ്രിക്ക, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യ വിതരണം വൈവിധ്യവത്കരിക്കുന്നുണ്ടെങ്കിലും, ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയില്‍ റഷ്യന്‍ എണ്ണ ഇപ്പോഴും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. മേയ് മാസത്തില്‍ റഷ്യയുടെ ക്രൂഡ് കയറ്റുമതിയുടെ 50% ചൈനയും, 36% ഇന്ത്യയും, 6% തുര്‍ക്കിയും, 5% യൂറോപ്യന്‍ യൂണിയനും വാങ്ങിയതായി CREA അറിയിച്ചു.

ഉപരോധത്തെ അതിജീവിച്ച് ഇറക്കുമതി

റഷ്യന്‍ ക്രൂഡ് ഓയില്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന എണ്ണ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് യൂറോപ്യന്‍ യൂനിയന്‍ ഏര്‍പ്പെടുത്തിയ നിരോധനം 2026 ജനുവരി 21-ന് പ്രാബല്യത്തില്‍ വന്നിരുന്നു. എന്നിരുന്നാലും, റഷ്യന്‍ ക്രൂഡ് പ്രോസസ് ചെയ്യുന്ന റിഫൈനറികളില്‍ നിന്നുള്ള പത്ത് എണ്ണ ഉല്‍പ്പന്ന കയറ്റുമതികള്‍ മേയ് മാസത്തില്‍ യൂറോപ്യന്‍ തുറമുഖങ്ങളില്‍ ഇറക്കിയതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

CREA-യുടെ അഭിപ്രായത്തില്‍, റഷ്യന്‍ ക്രൂഡ് ഉപയോഗിക്കുന്ന ഇന്ത്യ, തുര്‍ക്കി, ബ്രൂണെ, ജോര്‍ജിയ എന്നിവിടങ്ങളിലെ റിഫൈനറികള്‍ മേയ് മാസത്തില്‍ 641 ദശലക്ഷം യൂറോ മൂല്യമുള്ള എണ്ണ ഉല്‍പ്പന്നങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്. ഇതില്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്ത രാജ്യങ്ങളില്‍ യൂറോപ്യന്‍ യൂണിയന്‍ (174 ദശലക്ഷം യൂറോ), ആസ്ട്രേലിയ (275 ദശലക്ഷം യൂറോ), യു.എസ് (147 ദശലക്ഷം യൂറോ), ന്യൂസിലാന്‍ഡ് (45 ദശലക്ഷം യൂറോ) എന്നിവ ഉള്‍പ്പെടുന്നു. ഈ ഉല്‍പ്പന്നങ്ങളില്‍ 214 ദശലക്ഷം യൂറോ മൂല്യമുള്ളവ റഷ്യന്‍ ക്രൂഡ് ഓയിലില്‍ നിന്ന് തന്നെ ശുദ്ധീകരിച്ചെടുത്തതാണെന്ന് CREA വിലയിരുത്തുന്നു.

യു.എസിലേക്കുള്ള കയറ്റുമതി പ്രധാനമായും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ജാംനഗര്‍ റിഫൈനറി, തുര്‍ക്കിയുടെ സോകാര്‍ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ റിഫൈനറി, തുപ്രാസ് ഇസ്മിത് റിഫൈനറി എന്നിവയില്‍ നിന്നാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിന് മുന്‍പുള്ള മൂന്ന് മാസങ്ങളില്‍, സ്റ്റാര്‍ റിഫൈനറിയുടെ ക്രൂഡ് ഓയില്‍ അസംസ്‌കൃത വസ്തുക്കളുടെ 39 ശതമാനവും ജാംനഗര്‍ റിഫൈനറിയുടെ 15 ശതമാനവും റഷ്യയില്‍ നിന്നാണ് എത്തിയതെന്നും CREA വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *