Popular Posts

whatsapp image 2026 06 30 at 11.13.07 am

അമേരിക്കന്‍ ജനപ്രതിനിധികള്‍ക്കിടയില്‍ ആശങ്ക; ഭരണകൂടത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്

വാഷിംഗ്ടണ്‍: ഇറാനുമായുള്ള ധാരണാപത്രത്തെക്കുറിച്ച് ട്രംപ് ഭരണകൂടം ജനപ്രതിനിധികള്‍ക്കായി ഫോണ്‍ വഴി പ്രത്യേക വിശദീകരണം നല്‍കി. വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ, ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ് എന്നിവര്‍ പങ്കെടുത്ത ബ്രീഫിംഗില്‍ ഇറാന്റെ ആണവ ശേഖരത്തെക്കുറിച്ചും എണ്ണ ഉപരോധം നീക്കുന്നതിനെക്കുറിച്ചും ജനപ്രതിനിധികള്‍ കടുത്ത ചോദ്യങ്ങള്‍ ഉന്നയിച്ചു. ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം പൂര്‍ണ്ണമായി നിര്‍ത്തലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് റൂബിയോ പറഞ്ഞു. കൂടാതെ, ചര്‍ച്ചകളുടെ ഭാഗമായി ഇറാനിലേക്ക് നേരിട്ട് അമേരിക്കന്‍ പണം ഒഴുക്കുന്നു എന്ന ആശങ്കകള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. എന്നാല്‍ ഡെമോക്രാറ്റിക് പ്രതിനിധികളുമായുള്ള കടുത്ത തര്‍ക്കത്തിനൊടുവില്‍ ഉദ്യോഗസ്ഥര്‍ ഫോണ്‍ കോള്‍ പെട്ടെന്ന് അവസാനിപ്പിച്ചു.

ഭരണകൂടത്തിന്റെ വിശദീകരണം അപൂര്‍ണ്ണവും വിവരങ്ങള്‍ ഇല്ലാത്തതുമാണെന്ന് സെനറ്റ് ഡെമോക്രാറ്റിക് ലീഡര്‍ ചക്ക് ഷൂമര്‍ കുറ്റപ്പെടുത്തി. കോടിക്കണക്കിന് ഡോളറിന്റെ എണ്ണ വരുമാനം സ്വന്തമാക്കാന്‍ ഇറാന് ട്രംപ് വഴിതുറന്നു നല്‍കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

നെതന്യാഹുവിന് ആയുധം നല്‍കുന്നത് നിര്‍ത്തണമെന്ന് ആവശ്യം

ഇസ്രയേലിന് നല്‍കിവരുന്ന വാര്‍ഷിക സൈനിക സഹായമായ 3.3 ബില്യണ്‍ ഡോളര്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ പ്രതിനിധി തോമസ് മാസി കൊണ്ടുവന്ന ഭേദഗതിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന് ടെക്‌സാസില്‍ നിന്നുള്ള ഡെമോക്രാറ്റിക് കോണ്‍ഗ്രസ് അംഗം ഗ്രെഗ് കാസര്‍ അറിയിച്ചു. ഗസയില്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്ത ഇസ്രയേല്‍ ഭരണകൂടം അമേരിക്കയെ ഇറാനുമായുള്ള യുദ്ധത്തിലേക്ക് വലിച്ചിഴച്ചതായും നെതന്യാഹുവിന്റെ യുദ്ധക്കൊതിക്ക് അമേരിക്കക്കാര്‍ പണം നല്‍കേണ്ടതില്ലെന്നും അദ്ദേഹം എക്‌സില്‍ (X) കുറിച്ചു. ലെബനനിലെ ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കാന്‍ യുഎസ് സഭയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തുമെന്ന് കോണ്‍ഗ്രസ് അംഗം റാഷിദ ത്‌ലൈബും വ്യക്തമാക്കി.

ഇന്ധന വില കുറയ്ക്കാന്‍ വിപണിക്ക് ട്രംപിന്റെ മുന്നറിയിപ്പ്

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 68 ഡോളറായി കുറഞ്ഞിട്ടും പെട്രോള്‍ പമ്പുകള്‍ വില കുറയ്ക്കാത്തതിനെതിരെ ട്രംപ് രൂക്ഷമായി പ്രതികരിച്ചു. അമേരിക്കന്‍ ജനതയ്ക്കായി ഇന്ധനവില ഉടനടി കുറയ്ക്കണമെന്നും അല്ലാത്തപക്ഷം കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെ മുന്നറിയിപ്പ് നല്‍കി.

യുദ്ധത്തില്‍ നിന്ന് പിന്മാറാന്‍ ട്രംപ്

ആഭ്യന്തര രാഷ്ട്രീയ വിഷയങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ട്രംപ് ആഗ്രഹിക്കുന്നതായാണ് വൈറ്റ് ഹൗസ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇറാനെ ആണവവിമുക്തമാക്കുക എന്നതാണ് ലക്ഷ്യമെന്നും സൈനികമായി തങ്ങള്‍ വിജയത്തോടടുത്ത് കഴിഞ്ഞതായും ട്രംപ് അവകാശപ്പെട്ടു. ദോഹയിലെ ചര്‍ച്ചകള്‍ നിര്‍ണ്ണായകമായേക്കാം അല്ലെങ്കില്‍ അല്ലാതിരിക്കാം എന്നും ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു.