1
1
‘ഒരു രാജ്യം, ഒരു നികുതി’ എന്ന ചരിത്രപ്രഖ്യാപനത്തോടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില് ചരക്ക് സേവന നികുതി (GST) നടപ്പിലാക്കിയിട്ട് ജൂലൈ ഒന്നിന് ഒന്‍പത് വര്‍ഷം തികഞ്ഞിരിക്കുകയാണ്. നികുതി ചോര്‍ച്ച തടയുന്നതിലും, സാങ്കേതികവിദ്യയുടെ സഹായത്തോടെ നികുതി അടിത്തറ വികസിപ്പിക്കുന്നതിലും ഈ ഏകീകൃത സംവിധാനം എന്ന നിലയില്‍ ഏറെ അവകാശവാദങ്ങളുന്നയിക്കാം. പ്രതിമാസ ജിഎസ്ടി വരുമാനം ഒന്നര ലക്ഷം കോടി കടന്ന് കുതിക്കുമ്പോള്‍ സര്‍ക്കാര്‍ ഇതിനെ വന്‍ വിജയമായി കൊണ്ടാടുന്നുണ്ടാകാം. എന്നാല്‍, കേവലം അക്കങ്ങളുടെ തിളക്കത്തിനപ്പുറം ഈ ഒന്‍പത് വര്‍ഷങ്ങള്‍ ഇന്ത്യന്‍ സമ്പദ്ഘടനയുടെ താഴെത്തട്ടില്‍, പ്രത്യേകിച്ച് ചെറുകിട വ്യവസായ മേഖലയിലും സാധാരണക്കാരനിലും ഉണ്ടാക്കിയ ആഘാതങ്ങള്‍ ആഴത്തിലുള്ള ഒരു വിമര്‍ശനാത്മക പരിശോധന ആവശ്യപ്പെടുന്നുണ്ട്. ഒരു സാമ്പത്തിക പരിഷ്കരണമെന്ന നിലയില്‍ ജിഎസ്ടി വലിയ നേട്ടമാണെന്ന് കണക്കുകള്‍ സാക്ഷ്യപ്പെടുത്തി വാദിക്കാം. എന്നാല്‍ ഒരു ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തില്‍ നിന്നുകൊണ്ട് വിലയിരുത്തുമ്പോള്‍, ഇന്ത്യയെപ്പോലെ വൈവിധ്യമാര്‍ന്നതും ദരിദ്ര-മധ്യവര്‍ഗ്ഗ ജനസംഖ്യ കൂടുതലുള്ളതുമായ ഒരു രാജ്യത്ത്, കടുത്ത നിയമങ്ങളോടെ ജിഎസ്ടി നടപ്പാക്കിയത് ദരിദ്ര-ധനിക വ്യത്യാസം വര്‍ധിപ്പിക്കാന്‍ കാരണമായി. വന്‍കിട ബിസിനസ്സുകള്‍ കൂടുതല്‍ വളരുകയും ചെറുകിട വ്യവസായങ്ങള്‍ തളരുകയും ചെയ്യുന്ന ദുരന്തത്തിനാണ് നാം സാക്ഷിയാകേണ്ടി വന്നത്.
സങ്കീര്‍ണ്ണതകളുടെ നികുതി കുരുക്ക്
‘ലളിതവും സുതാര്യവുമായ നികുതി’ എന്നായിരുന്നു ജിഎസ്ടിയുടെ പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍ ആഗോളതലത്തില്‍ ഭൂരിഭാഗം രാജ്യങ്ങളും ഏകീകൃത നികുതി നിരക്കോ പരമാവധി രണ്ട് സ്ലാബുകളോ പിന്തുടരുമ്പോള്, ഇന്ത്യ നടപ്പാക്കിയത് 0% മുതല്‍ 28% വരെ നീളുന്ന അഞ്ചിലധികം സ്ലാബുകളാണ്. ഈ ഘടനാപരമായ സങ്കീര്‍ണ്ണത ഉല്‍പ്പന്നങ്ങളുടെ നികുതി നിര്‍ണ്ണയത്തില്‍ ഇന്നും വലിയ ആശയക്കുഴപ്പങ്ങള്‍ക്കും നിയമയുദ്ധങ്ങള്‍ക്കും കാരണമാകുന്നു. ഇതിനുപുറമേ, ജിഎസ്ടി കൗണ്‍സില്‍ അടിക്കടി നിയമങ്ങളിലും നിരക്കുകളിലും വരുത്തുന്ന മാറ്റങ്ങള്‍ വ്യാപാരികള്‍ക്ക് സ്ഥിരതയുള്ള ഒരു ബിസിനസ്സ് അന്തരീക്ഷം ഒരുക്കുന്നതില്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടു. നിയമങ്ങള്‍ പരീക്ഷണശാലയിലെന്നപോലെ മാറ്റിക്കൊണ്ടിരിക്കുന്നത് കമ്പോളത്തില്‍ അനിശ്ചിതത്വം മാത്രമാണ് സമ്മാനിച്ചത്.
തകരുന്ന ഫെഡറലിസവും സംസ്ഥാനങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയും
ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ തത്വങ്ങള്‍ക്ക് ജിഎസ്ടി ഏല്‍പ്പിച്ച ആഘാതം ചെറുതല്ല. സംസ്ഥാനങ്ങള്‍ക്ക് തനതായ രീതിയില്‍ നികുതി ചുമത്താനുണ്ടായിരുന്ന അധികാരം (Sales Tax/VAT) നഷ്ടപ്പെട്ടതോടെ അവ കേന്ദ്രത്തിന്റെ സാമ്പത്തിക ദയയ്ക്കായി കാത്തുനില്‍ക്കേണ്ട അവസ്ഥയിലായി. ആദ്യത്തെ അഞ്ച് വര്‍ഷം സംസ്ഥാനങ്ങള്‍ക്കുണ്ടായ വരുമാന നഷ്ടം കേന്ദ്ര സര്‍ക്കാര്‍ നികത്തിയിരുന്നു എന്നത് നേരാണ്. എന്നാല്‍, ഈ ജിഎസ്ടി നഷ്ടപരിഹാര കാലാവധി (GST Compensation) അവസാനിച്ചതോടെ കേരളം ഉള്‍പ്പെടെയുള്ള ഉപഭോക്തൃ സംസ്ഥാനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് വീണത്. അര്‍ഹമായ വിഹിതത്തിനായി സംസ്ഥാനങ്ങള്‍ക്ക് സുപ്രിം കോടതിയെപ്പോലും സമീപിക്കേണ്ടി വരുന്നത് ജിഎസ്ടി ഉയര്‍ത്തുന്ന ഫെഡറല്‍ വെല്ലുവിളികളുടെ നേര്‍ച്ചിത്രമാണ്.
സാധാരണക്കാരന് ഭാരമായി മാറിയ സേവനങ്ങള്‍
സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റിനെ ജിഎസ്ടി കാര്യമായിത്തന്നെ ബാധിച്ചു. മുന്‍പുണ്ടായിരുന്ന 15% സേവന നികുതി ജിഎസ്ടിയില്‍ 18% ആയി ഉയര്‍ന്നതോടെ ബാങ്കിങ്, ഇന്‍ഷുറന്‍സ്, മൊബൈല്‍ റീചാര്‍ജ്, ഹോട്ടല്‍ ഭക്ഷണം തുടങ്ങിയ നിത്യജീവിത ആവശ്യങ്ങള്‍ക്കെല്ലാം ചെലവേറി. നികുതി കുറയുമ്പോള്‍ അതിന്റെ ഗുണം ജനങ്ങള്‍ക്ക് കൈമാറാന്‍ വിഭാവനം ചെയ്ത ‘ആന്റി-പ്രൊഫിറ്റീയറിംഗ്’ സംവിധാനം വന്‍കിട കമ്പനികളുടെ ലാഭക്കൊതിക്ക് മുന്നില്‍ പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. നികുതി കുറയുമ്പോഴും കമ്പോളത്തില്‍ വില കുറയാത്ത അവസ്ഥ സാധാരണക്കാരന് ഇരട്ട പ്രഹരമായി.
ചെറുകിട മേഖലയുടെ അരികുവല്‍ക്കരണവും തൊഴില്‍ നഷ്ടവും
ജിഎസ്ടിയുടെ ഏറ്റവും വലിയ ഇര രാജ്യത്തിന്റെ നട്ടെല്ലായ ചെറുകിട-ഇടത്തരം വ്യവസായങ്ങളാണ് (MSMEs). ഡിജിറ്റല്‍ സംവിധാനങ്ങളും സങ്കീര്‍ണ്ണമായ ഫയലിങ് രീതികളും കൈകാര്യം ചെയ്യാന്‍ കോര്‍പറേറ്റുകള്‍ക്ക് എളുപ്പമുള്ളപ്പോള്‍, ചെറുകിട വ്യാപാരികള്‍ക്ക് ഇത് വലിയ സാമ്പത്തിക-അനുവര്‍ത്തന ബാധ്യതയായി (Compliance Cost) മാറി. ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് (ITC) ലഭിക്കാനുള്ള കടുപ്പമേറിയ നിബന്ധനകള്‍ കാരണം വലിയ കമ്പനികള്‍ ചെറുകിടക്കാരെ ഒഴിവാക്കാന്‍ തുടങ്ങി. ഇതിന്റെ ആഘാതമെന്നോണം രാജ്യത്തുടനീളം ലക്ഷക്കണക്കിന് ചെറുകിട സ്ഥാപനങ്ങളാണ് പൂട്ടിക്കെട്ടിയത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ നല്കുന്ന ഈ മേഖല തകര്‍ന്നതോടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി.
ചുരുക്കത്തില്‍, വന്‍കിട കോര്‍പറേറ്റുകള്‍ കൂടുതല്‍ ലാഭത്തിലേക്ക് ഉയരുകയും ചെറുകിട വ്യവസായങ്ങളും സാധാരണക്കാരും കൂടുതല്‍ തളരുകയും ചെയ്യുന്നതിലേക്കാണ് ജിഎസ്ടി ഇന്ത്യന്‍ സമ്പദ്ഘടനയെ നയിച്ചത്. സാങ്കേതിക നേട്ടങ്ങളെ മാത്രം മുന്‍നിര്‍ത്തി ജിഎസ്ടിയെ വിജയമെന്ന് വിളിക്കുമ്പോള്‍, ജനകീയ മുഖമില്ലാത്ത സാമ്പത്തിക പരിഷ്കരണങ്ങള്‍ രാജ്യത്തിന്റെ അടിത്തറ ഇളക്കുമെന്ന മുന്നറിയിപ്പാണ് ഈ ഒന്‍പത് വര്‍ഷത്തെ ജിഎസ്ടി ചരിത്രം നമുക്ക് നല്‍കുന്നത്. നിയമങ്ങള്‍ ഇനിയും ലളിതമാക്കാനും, സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും തയ്യാറായില്ലെങ്കില്‍ ‘ഒരു രാജ്യം, ഒരു നികുതി’ എന്നത് കേവലം ഒരു മുദ്രാവാക്യം മാത്രമായി അവശേഷിക്കും.