Popular Posts

whatsapp image 2026 06 29 at 11.52.14 am

വെനിസ്വേലയില്‍ ഭൂകമ്പ മരണം 1,450 ആയി; 3,150 ലധികം ആളുകള്‍ക്ക് പരിക്കേറ്റു

ഇസ്താംബുള്‍: വെനിസ്വേലയിലുണ്ടായ ശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 1,450 ആയി ഉയര്‍ന്നതായി ദേശീയ അസംബ്ലി പ്രസിഡന്റ് ജോര്‍ജ് റോഡ്രിഗസ് അറിയിച്ചു. അപകടത്തില്‍ 3,150-ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും 774 കെട്ടിടങ്ങള്‍ പൂര്‍ണ്ണമായി തകരുകയും ചെയ്തിട്ടുണ്ട്. ഭൂകമ്പത്തെ തുടര്‍ന്ന് 12,721 പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയോ മറ്റ് രീതിയിലുള്ള നാശനഷ്ടങ്ങള്‍ നേരിടുകയോ ചെയ്തതെന്നും അദ്ദേഹം ഔദ്യോഗിക ടെലിവിഷന്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

തുടര്‍ച്ചയായ ഇരട്ട ഭൂചലനങ്ങള്‍

യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ (USGS) കണക്കുകള്‍ പ്രകാരം വെനിസ്വേലയില്‍ വെറും 39 സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് പ്രകൃതിദുരന്തം വിതച്ചുകൊണ്ട് രണ്ട് ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.5, 7.2 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങളാണ് ഉണ്ടായത്.

യാരാകുയ്) സംസ്ഥാനത്തെ യുമരെയില്‍ നിന്ന് 23 കിലോമീറ്റര്‍ തെക്കുകിഴക്കായി 7.5 തീവ്രതയുള്ള ആദ്യ ഭൂചലനവും, തൊട്ടുപിന്നാലെ സാന്‍ ഫെലിപ്പെയില്‍ നിന്ന് 23.9 കിലോമീറ്റര്‍ വടക്കുകിഴക്കായി 7.2 തീവ്രതയുള്ള രണ്ടാമത്തെ ഭൂചലനവും അനുഭവപ്പെടുകയായിരുന്നു.

രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍

ദുരന്തമേഖലകളില്‍ ഇപ്പോഴും തിരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി തുടരുകയാണ്. പരമാവധി ജീവനുകള്‍ രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സൈനികര്‍, പോലീസുകാര്‍, സിവില്‍ പ്രൊട്ടക്ഷന്‍ ടീമുകള്‍, റെഡ് ക്രോസ് പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ 25,000-ത്തിലധികം പ്രാദേശിക രക്ഷാപ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

ഇവര്‍ക്ക് പുറമേ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയും വെനിസ്വേലയ്ക്ക് ലഭിക്കുന്നുണ്ട്. 137 പരിശീലനം ലഭിച്ച നായ്ക്കളും 49 പ്രത്യേക സപ്പോര്‍ട്ട് വാഹനങ്ങളും ഉള്‍പ്പെടെ 2,624 വിദേശ രക്ഷാപ്രവര്‍ത്തകരാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരിക്കുന്നത്.