Popular Posts

whatsapp image 2026 06 20 at 4.26.50 pm

സ്വകാര്യ ബസ് സര്‍വീസ് മേഖലയുടെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന ‘ഇന്ദിരാ ഗാരന്റി’: ആയിരക്കണക്കിന് കുടുംബങ്ങളെ പട്ടിണിയിലാക്കും

ഒരു വ്യവസായത്തെ തകര്‍ത്ത് മറ്റൊന്നിനെ വളര്‍ത്താന്‍ ശ്രമിക്കുന്നത് വികസനമല്ല, മറിച്ച് വിനാശമാണ്

തിരുവനന്തപുരം: കൃത്യമായ പഠനത്തിന്റെ പന്‍ബലമില്ലാതെ നടപ്പിലാക്കിയ ‘ഇന്ദിരാ ഗാരന്റി’ പദ്ധതി സംസ്ഥാനത്ത് ദൂര വ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസ്സുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച സര്‍ക്കാര്‍ തീരുമാനം പ്രശംസ പിടിച്ചുപറ്റാന്‍ വേണ്ടിയുള്ള വെറുമൊരു രാഷ്ട്രീയ സ്റ്റണ്ട് മാത്രമാണെന്നാണ് പ്രധാന ആക്ഷേപം. ഇതിന്റെ മറുവശം ലക്ഷക്കണക്കിന് സാധാരണക്കാരായ തൊഴിലാളികള്‍ ജീവിക്കുന്ന സ്വകാര്യ ബസ് സര്‍വീസ് മേഖലയുടെ സമ്പൂര്‍ണ തകര്‍ച്ചയ്ക്കാണ് വഴിവെക്കുന്നത്. സാമ്പത്തിക മാനദണ്ഡം പോലും പരിഗണിക്കാതെ നടപ്പാക്കിയ പദ്ധതിയുടെ ഗുണഭോക്താക്കളില്‍ ഏറെയും നഗരവാസികളായ സ്ത്രീകളും സര്‍ക്കാര്‍ ജീവനക്കാരുമാണെന്നതാണ് യാഥാര്‍ഥ്യം.

യാഥാര്‍ഥ്യങ്ങള്‍ മറച്ചുവെക്കുന്ന ജനപ്രിയ പ്രഖ്യാപനം

സംസ്ഥാനത്തിന്റെ ഗതാഗത സംവിധാനത്തില്‍ കെഎസ്ആര്‍ടിസിയോളം തന്നെ പങ്കുവഹിക്കുന്ന ഒന്നാണ് സ്വകാര്യ ബസ്സുകള്‍. കെഎസ്ആര്‍ടിസി അന്യമായ ഉള്‍ഗ്രാമങ്ങളില്‍ പോലും സര്‍വീസ് നടത്തുന്നത് സ്വകാര്യ ബസ്സുകളാണ്. എന്നാല്‍ പുതിയ പരിഷ്‌കാരം ഈ മേഖലയെ പൂര്‍ണമായും തകര്‍ക്കാന്‍ പോന്നതാണ്.

യാത്രക്കാരുടെ കുത്തൊഴുക്ക് മാറ്റം: സൗജന്യ യാത്ര പ്രഖ്യാപിച്ചതോടെ വലിയൊരു ശതമാനം സ്ത്രീ യാത്രക്കാരും കെഎസ്ആര്‍ടിസി ബസ്സുകളെ ആശ്രയിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇത് സ്വകാര്യ ബസ്സുകളിലെ കലക്ഷനെ ദോഷകരമായി ബാധിച്ചിരിക്കുന്നു.

തൊഴില്‍ നഷ്ടം: ബസ് ഉടമകള്‍ മാത്രമല്ല, ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, ക്ലീനര്‍മാര്‍, വര്‍ക്ഷോപ്പ് ജീവനക്കാര്‍ തുടങ്ങി ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളാണ് വഴിയാധാരമാകാന്‍ പോകുന്നത്.

നികുതിഭാരം ജനങ്ങള്‍ക്ക് മേല്‍: കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ നല്‍കുന്ന ഈ സൗജന്യത്തിന്റെ സബ്‌സിഡി തുക വരുന്നത് സാധാരണക്കാരന്റെ നികുതിപ്പണത്തില്‍ നിന്നാണ്. അതായത്, ഒരു വശത്തു കൂടെ സൗജന്യം നല്‍കുമ്പോള്‍ മറു വശത്തു കൂടെ ജനങ്ങളെ പിഴിയുകയാണ്.

നികുതി ഇളവ് അപര്യാപ്തം: പുതുക്കിയ ബജറ്റില്‍ പ്രഖ്യാപിച്ച നികുതി ഇളവ് മേഖലയുടെ അതിജീവനത്തിന് പര്യാപ്തമല്ല. ദിനംപ്രതി ഓരോ സര്‍വീസിനും രണ്ടായിരം മുതല്‍ മൂവായിരം രൂപയുടെ വരെ കുറവാണ് വന്നിരിക്കുന്നത്. മൂന്നു മാസത്തെ കണക്ക് നോക്കിയാല്‍ ഇത് ലക്ഷം കടക്കും. 50 ശതമാനം നികുതി ഇളവ് നല്‍കിയാല്‍ തന്നെ നഷ്ടത്തിന്റെ ചെറിയ ശതമാനം പോലും വരുന്നില്ല.

സൗജന്യത്തിലെ വിവേചനം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നതിലും കടുത്ത വിവേചനം നിലനില്‍ക്കുന്നു. ഗ്രാമീണ മേഖലകളില്‍ സര്‍വീസ് വളരെ കുറവാണ്. അവിടുത്തെ സാധാരണക്കാരായ സ്ത്രീകള്‍ക്ക് സൗജന്യത്തിന്റെ ഗുണഫലം ലഭിക്കുന്നില്ല. സ്വകാര്യ ബസ് മാത്രം സര്‍വീസ് നടത്തുന്ന മേഖലകളില്‍ സ്ത്രീകളുടെ ടിക്കറ്റ് ചാര്‍ജ് സര്‍ക്കാര്‍ റീഫണ്ട് ചെയ്ത് അവിടെയും സൗജന്യം ഉറപ്പാക്കണം.


യാത്രാ ദുരിതം വര്‍ധിക്കും:
സ്വകാര്യ ബസ്സുകള്‍ നഷ്ടം സഹിക്കാനാവാതെ സര്‍വീസ് നിര്‍ത്തലാക്കിയാല്‍, വരും ദിവസങ്ങളില്‍ പൊതുഗതാഗത സംവിധാനം പൂര്‍ണ്ണമായും തകരും. കെഎസ്ആര്‍ടിസിക്ക് മാത്രം കേരളത്തിലെ മുഴുവന്‍ യാത്രക്കാരെയും ഉള്‍ക്കൊള്ളാന്‍ കഴിയില്ല.

വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ പ്രതിസന്ധിയിലാകും: സ്വകാര്യ ബസ്സുകളുടെ പ്രധാന വരുമാന നഷ്ടം നികത്തിയിരുന്നത് സാധാരണ യാത്രക്കാരില്‍ നിന്നായിരുന്നു. അവരും കെഎസ്ആര്‍ടിസിയിലേക്ക് മാറുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കി സര്‍വീസ് നടത്താന്‍ സ്വകാര്യ ബസ്സുകള്‍ക്ക് സാധിക്കാതെ വരും.

സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം

ഏകപക്ഷീയമായ ഈ തീരുമാനം പുനഃപരിശോധിക്കുക: സ്വകാര്യ ബസ് ഉടമകളുമായും തൊഴിലാളി യൂനിയനുകളുമായും ചര്‍ച്ച നടത്തി എല്ലാവര്‍ക്കും ഗുണകരമാകുന്ന രീതിയില്‍ പദ്ധതി പരിഷ്‌കരിക്കുക.

ഇളവുകള്‍ അനുവദിക്കുക: സൗജന്യ യാത്ര കാരണം സ്വകാര്യ ബസ്സുകള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താന്‍ റോഡ് നികുതിയിലും ഇന്ധന നികുതിയിലും സര്‍ക്കാര്‍ സബ്സിഡി അനുവദിക്കുക.

തൊഴില്‍ സംരക്ഷണം ഉറപ്പാക്കുക: ഈ മേഖലയിലെ തൊഴിലാളികളുടെ കുടുംബങ്ങള്‍ പട്ടിണിയിലാകില്ല എന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *